തിരുവനന്തപുരം: പവർകട്ടില്ലാത്ത പത്തു വർഷത്തേക്കുറിച്ചു സർക്കാർ അവകാശവാദം ഉന്നയിക്കുന്പോൾ കഴിഞ്ഞ പത്തു വർഷത്തിനിടെ വൈദ്യുതി നിരക്കു വർധിപ്പിച്ചത് ആറു തവണ.
2024 ൽ യൂണിറ്റിനു 16 പൈസ വർധിപ്പിച്ചപ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും 12 പൈസയും വർധിപ്പിച്ചു. ഇരു നിരക്കുവർധനകളും പ്രഖ്യാപിച്ചത് ഒരുമിച്ചായിരുന്നു. പവർകട്ടില്ലാതെ വൈദ്യുതി ഉറപ്പാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ ഒപ്പുവച്ച 25 വർഷത്തേക്കു വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ വഴി ആണെന്നു പ്രതിപക്ഷം അവകാശപ്പെടുന്നു.
യൂണിറ്റിന് 4.29 രൂപയ്ക്കായിരുന്നു വൈദ്യുതി 25 വർഷത്തേക്കു ലഭിക്കുമായിരുന്നത്. എന്നാൽ, എട്ടു വർഷത്തിനു ശേഷം കരാർ റദ്ദാക്കപ്പെട്ടു. യൂണിറ്റിന് 4.29 രൂപയുടെ സ്ഥാനത്ത് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത് എട്ടു മുതൽ 14 രൂപ വരെ നൽകിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെയും ആരോപിച്ചു. ഇതുവഴി ഒരു ദിവസം വൈദ്യുതി ബോർഡിനു വരുന്ന അധികച്ചെലവ് 25 കോടി രൂപയാണത്രെ. ഈ ഭാരവും നിരക്കുവർധനയുടെ രൂപത്തിൽ ഉപയോക്താവിനു മേൽ പതിക്കും.
വൈദ്യുതിക്കു പുറമേ കുടിവെള്ളത്തിനും വൻതോതിലുള്ള നിരക്കുവർധന നടപ്പിലാക്കി. 2016നു ശേഷം 2021ൽ അഞ്ചു ശതമാനം വർധന വരുത്തി. പിന്നീട് 2023 ൽ കുത്തനെയുള്ള നിരക്കുവർധന നടപ്പിലാക്കി. പല സ്ലാബുകളിലും മൂന്നിരട്ടി വരെ വർധനയുണ്ടായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ ഭൂനികുതി വർധിപ്പിച്ചില്ല. എന്നാൽ 2022-23ൽ നികുതി ഇരട്ടിയാക്കി. കഴിഞ്ഞ വർഷം വീണ്ടും 50 ശതമാനം വർധന നടപ്പിലാക്കി. കെട്ടിടനികുതിയിലും വൻ വർധനയാണു നടപ്പിലാക്കിയത്. മാത്രമല്ല വർഷം തോറും അഞ്ചു ശതമാനം വർധന നടപ്പിൽ വരുത്താനും തീരുമാനിച്ചു. കെട്ടിട നിർമാണ പെർമിറ്റിൽ പത്തിരട്ടി വരെ വർധനയാണ് 2023 ൽ പ്രഖ്യാപിച്ചത്. വൻതോതിലുള്ള പ്രതിഷേധ ത്തെത്തുടർന്നാണ് വർധിപ്പിച്ച നിരക്കിൽ 60% വരെ കുറവു വരുത്തിയത്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ കേരളത്തിന്റെ പൊതുകടം 1.57 ലക്ഷം കോടി ആയിരുന്നത് ഈ സർക്കാർ അധികാരമൊഴിയുന്പോൾ അഞ്ചു ലക്ഷം കോടിയോളമാകുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞത് 10,000 കോടിയുടെ ബാധ്യതകൾ ബാക്കിവച്ചിട്ടാണെന്നായിരുന്നു അന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസിദ്ധീകരിച്ച ധവളപത്രത്തിൽ പറഞ്ഞത്. ക്ഷേമപെൻഷൻ കുടിശിക, കരാറുകാർക്കുള്ള കുടിശിക തുടങ്ങിയ ഇനത്തിൽ 6302 കോടിയും കോളജ് അധ്യാപകരുടെ ശന്പള കുടിശിക, സിവിൽ സപ്ലൈസ് കോർപറേഷനു കൊടുക്കാനുള്ള തുക, നെല്ലു സംഭരണ കുടിശിക തുടങ്ങിയ ഇനങ്ങളിലായി 4326 കോടിയുടെയും ബാധ്യത ഉണ്ടെന്നായിരുന്നു കുറ്റപ്പെടുത്തിയിരുന്നത്.
ഇപ്പോൾ രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുന്പോൾ നാലു വർഷം കൊണ്ട് എട്ടു ഗഡുക്കളായി കൊടുത്തു തീർക്കുമെന്നു വാക്കു നൽകിയ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ കുടിശിക നൽകാൻ മാത്രം വേണ്ടി വരുന്നത് 36,000 കോടി രൂപ! മറ്റു ബാധ്യതകൾ തീർക്കാൻ ഇനിയും എത്രയോ കോടികൾ വേണ്ടി വരും!!